Wednesday 23 May 2012

ഒരു സ്വതന്ത്ര രാഷ്ട്രീയ കൊലപാതക വാരിക

തലക്കെട്ട്‌ കണ്ടു ഞെട്ടിയോ? ഇതേതാ ഒരു പുതിയ തരം വാരിക?

ഇത് നിറക്കാന്‍ മാത്രം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇനി വാരാവാരം ഉണ്ടാകാന്‍ പോകുന്നു എന്നെങ്ങാനും കരുതിയോ??

അതൊന്നുമല്ല..... അതിനു മാത്രം രാഷ്ട്രീയ കൊലപാതകമെന്നല്ല അല്ലാത്ത കൊലപാതകങ്ങള്‍ കൂടി നടക്കാതിരിക്കട്ടെ...... പിന്നെ പറഞ്ഞു വരുന്നത് കേരളത്തിലെ ഒരു പ്രധാന സ്വതന്ത്ര രാഷ്ട്രീയ വാരികയുടെ പുതിയ ലക്കത്തെക്കുറിച്ചാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ വാങ്ങാനാണ് കടയില്‍ കയറിയത്. അതില്ലാത്തതുകൊണ്ട് മറ്റു പുസ്തകങ്ങളിലൂടെ കണ്ണോടിച്ചു നോക്കിയപ്പോഴാണ് മേയ് 20, 2012 എന്നെഴുതിയ പ്രസ്തുത വാരിക കണ്ണില്‍ പെട്ടത് വാച്ചില്‍ നോക്കി തിയ്യതി മെയ്‌ 10 തന്നെ അല്ലെ എന്നുറപ്പ് വരുത്തി. സാധാരണയായി ഇവിടത്തെ അണ്ണന്റെ കടയില്‍ കഴിഞ്ഞ ആഴ്ചത്തെ മലയാളം വാരികകളെ കിട്ടാറുള്ളൂ. അപ്പോഴാണ് അടുത്ത ആഴ്ചത്തെ (അതോ അതിന്റെ അടുത്തതോ) വാരിക. അതും രാഷ്ട്രീയ വാരിക. അണ്ണന്‍ പാര്‍സല്‍ സര്‍വീസ് മാറ്റിയോ? അതോ പ്രസാധകര്‍ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മുന്‍കൂട്ടി കാണാന്‍ തുടങ്ങിയോ? പരസ്യങ്ങളില്‍ "നേരത്തെ അറിയാന്‍", "ഇന്നത്തെ വാര്‍ത്ത‍ ഇന്ന് തന്നെ" എന്നൊക്കെ കണ്ടിട്ടുണ്ട്... ഇനി ഇവര്‍ ഒരു ഒന്ന് രണ്ടു മുഴം കൂട്ടി എറിഞ്ഞതാണോ? പരസ്യം ചെയ്യാതെ അവര്‍ അടുത്ത ആഴ്ചത്തെ വാര്‍ത്തകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാക്കിയല്ലോ....എന്തായാലും നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പും ടി പി ചന്ദ്രശേഖരന്റെ വധവും ഒക്കെയായി കേരള രാഷ്ട്രീയം ശനിദശ പിടിച്ചിരിക്കുന്ന കാലമല്ലേ എന്തെങ്കിലും വായിക്കാന്‍ കാണും എന്ന് കരുതി വാങ്ങിച്ചു.

തിയ്യതി കണ്ടപ്പോള്‍ തന്നെ ഒരു പോസ്റ്റിനുള്ള വഹ കിട്ടി. ഉള്ളടക്കം കണ്ടപ്പോള്‍ പോസ്റ്റിന്റെ തലക്കെട്ടിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി. ഓരോ പേജും മറിക്കുമ്പോള്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നു. രണ്ടു ഇരട്ട കൊലപാതകങ്ങള്‍, പ്രമാദമായ സൌമ്യ വധം അടക്കം (ഇനിയെങ്കിലും അവരെ വെറുതെ വിട്ടുകൂടെ? ഗോവിന്ദ ചാമിയെ അല്ല!) മൂന്നു ഒറ്റ കൊലപാതകങ്ങള്‍, മൂന്നു ആത്മഹത്യകള്‍, പിന്നെ ഒരു (കു)പ്രസിദ്ധ വധശ്രമവുമാണ് പ്രധാന ലേഖനങ്ങളില്‍. ഇതില്‍ പലതിലും വരികള്‍ക്കിടയില്‍ ഭൂതക്കണ്ണാടി വച്ച് വായിച്ചിട്ട് പോലും രാഷ്ട്രീയത്തിന്റെ പൊടി പോലും കാണാന്‍ എനിക്ക് പറ്റിയില്ല. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, എനിക്ക് രാഷ്ട്രീയ ജ്ഞാനം വളരെ കുറവാണേ. മാത്രമല്ല കൊലപാതകങ്ങളെ രാഷ്ട്രീയം അരാഷ്ട്രീയം എന്നൊക്കെ തരം തിരിക്കുന്നത് ഇപ്പോള്‍ മാധ്യമങ്ങള്‍ ആണെന്ന് ഈ അടുത്ത് എവിടെയോ കേട്ടു.

പിന്നെ രാഷ്ട്രീയ വാരികയെന്ന പേര് നിലനിര്‍ത്താന്‍ കുറച്ചു മേമ്പൊടികള്‍.... നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു വിശേഷങ്ങള്‍, വെളിച്ചിക്കാലയിലെ കളിമണ്‍ ഖനനം, അങ്ങിനെ ഒന്നോ രണ്ടോ രാഷ്ട്രീയ ലേഖനങ്ങള്‍. പിന്നെ ഇതുകൊണ്ടൊന്നും വായനക്കാരെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല, അല്ലെങ്കില്‍ കാരം പോര, എന്ന തോന്നല്‍ ഉണ്ടായതു കൊണ്ടോന്നറിയില്ല ഒരുഗ്രന്‍ പൈങ്കിളി നോവലും... അത് ഖണ്ടശ്ശ ആണേ.... യഥാ പ്രജ.... തഥാ വാരിക!!!

ഈ വാരിക പുറത്തു വിട്ടിരിക്കുന്നത് മെയ്‌ 6 നു ആണ് എന്ന് രേഖപ്പെടുതിയിട്ടുന്ടെങ്കിലും മെയ്‌ 4 നു നടന്ന ടി പി വധത്തെക്കുറിച്ച് ഒരക്ഷരം ഇതില്‍ കണ്ടില്ല (ഏതക്ഷരം? എന്ന് ചോദിക്കരുത്). ആ സംഭവം കൊലപാതകമായും രാഷ്ട്രീയമായും ഇവര്‍ അന്ഗീകരിച്ചിട്ടില്ല എന്ന് തോന്നുന്നു. അതോ..... അല്ലെങ്കില്‍ വേണ്ട.... റോണന്‍ കീറ്റിങ്ങിന്റെ വരികളാണ് ഓര്‍മ വരുന്നത് "യു സേ ഇറ്റ്‌ ബെസ്റ്റ്...... വെന്‍ യു സേ നതിംഗ് അറ്റ്‌ ഓള്‍.........."

വേസ്റ്റ് ഉണ്ടാകുന്നതെങ്ങിനെ

"ഈ ബുഷ്‌ ഇനി കിട്ടില്ല സർ!" കുറെ നേരത്തെ തിരിച്ചും മറിച്ചും നോക്കലിനു ശേഷം അദ്ദേഹം ആയുധം വച്ച് കീഴടങ്ങി.

"വേറെയൊരു ജാര്‍ വാങ്ങുന്നതാണ് നല്ലത്." അദ്ദേഹം വിധി പ്രസ്താവിച്ച് പേന ഉടച്ചു.

നിന്നിട്ട് കാര്യമില്ല. വേറെ വഴിയും ഇല്ല. ഒന്നുകില്‍ അദ്ദേഹത്തിനു ഒരു ചുക്കും അറിയില്ല എന്നു സ്വയം സമാധാനിച്ച് സാധനം തിരിച്ചു വാങ്ങി അടുത്ത കട അന്വേഷിക്കുക. അല്ലെങ്കില്‍ ഒരു പുതിയ ജാര്‍ വാങ്ങുക. അമ്മിയെ പടിയടച്ചു പിണ്ഡം വച്ചത് കൊണ്ട് ചമ്മന്തി മുതല്‍ കറിക്ക് തേങ്ങ അരക്കാന്‍ വരെ ഇവന്‍ പണി മുടക്കിയാല്‍ നടക്കില്ല തന്നെ. അവിടെയാണ് ഈ ഇത്തിരിക്കുഞ്ഞന്‍ ബുഷ്‌ തന്റെ ശൌര്യം കാണിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷിന്‌ പോലും കാണില്ല ഇത്രയും ശൌര്യം. ആ ബുഷ്‌ പോയാല്‍ ഒബാമ, അല്ലാതെ വേറെ അമേരിക്ക എന്നല്ലലോ!!

അവിടെ നിന്നും ഇറങ്ങി അടുത്ത കടയില്‍ ചെന്നപ്പോഴാണ് ടെക്നിക് പിടി കിട്ടിയത്. പ്രസ്താവനയിലും വിധിയെഴുത്തിലും അണുവിട വ്യത്യാസമില്ല. പഴയ ജാര്‍ കൊടുത്താല്‍ പുതിയതിന് ഇരുപത്തഞ്ചു രൂപയുടെ കിഴിവ് തരാനും അവര്‍ തയ്യാര്‍. അഞ്ചോ പത്തോ രൂപ വിലയുള്ള ബുഷ്‌ വിറ്റാല്‍ കിട്ടുന്നതിന്റെ എത്രയോ മടങ്ങ്‌ ലാഭം ഒരു ജാര്‍ വിറ്റാല്‍ കിട്ടും എന്ന വളരെ ലളിതമായ കച്ചവട തന്ത്രമാണ് ഇതിനു പിന്നില്‍.

മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അവസ്ഥ മറിച്ചല്ല. ലാപ്‌ടോപ്പിലെല്ലാം എന്ത് പ്രശ്നമുണ്ടായാലും ആ ഘടകം അങ്ങനെ മാറ്റി വക്കുകയല്ലാതെ മറ്റൊരും പോംവഴിയും ലഭിക്കാറില്ല. അങ്ങിനെ രണ്ടോ മൂന്നോ ഘടകങ്ങള്‍ മാറ്റി വയ്ക്കുമ്പോഴേക്കും ഒരു പുതിയ ലാപ്ടോപ് വാങ്ങാനുള്ള പണം ചെലവായിട്ടുണ്ടാവും. പിന്നീടു എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ആ ലാപ്ടോപ് തന്നെ അങ്ങോട്ട്‌ മാറ്റിക്കൂടെ എന്നിരിക്കും ആലോചന. മാത്രമല്ല സോപ്പിനു ചീപ് സൌജന്യം എന്ന മട്ടിലുള്ള പ്രലോഭനങ്ങള്‍ കൊണ്ട് കച്ചവടക്കാര്‍ നമ്മെ അങ്ങിനെ ചിന്തിപ്പിക്കും, നമ്മള്‍ അതില്‍ വീഴുകയും ചെയ്യും.

പഴയ ജാര്‍ കൈയില്‍ വച്ചിട്ട് വീട്ടിലെ സ്ഥലം മുടക്കാം എന്നല്ലാതെ എനിക്കെന്തു പ്രയോജനം? അത് അവര്‍ വാങ്ങിയാല്‍ കുറച്ചു ഇരുമ്പ് ഭാഗങ്ങള്‍ മാത്രം എടുത്തു ബാക്കി എവിടെയെങ്കിലും കൊണ്ടുപോയി തട്ടും. പക്ഷെ അത് പരിസ്ഥിതിയില്‍ ഏല്പിക്കുന്ന ആഘാതത്തെക്കുറിച്ച് ആരും ബോധവാന്മാരല്ല എന്നെനിക്കു തോന്നുന്നില്ല, പക്ഷെ ആരും ആശങ്കാകുലരല്ല. ഇങ്ങനെ പലയിടത്ത് നിന്നായി പല തരത്തിലുള്ള പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ നമ്മുടെ പരിസ്ഥിതി ഏറ്റുവാങ്ങുന്നു.

ഇത്തരത്തില്‍ പരിസ്ഥിതിയെ ബാധിക്കുന്ന മറ്റൊരു കച്ചവട തന്ത്രമാണ് എക്സ്ചേഞ്ച് ഓഫര്‍. "ഈ പഴയ കുക്കര്‍ കൊടുത്താല്‍ എന്ത് കിട്ടും?" എന്ന ചോദ്യത്തിന് "എന്തും കിട്ടും" എന്ന ഉത്തരം ചില്ലറ വ്യാമോഹമോന്നുമല്ല ഉണ്ടാക്കുന്നത്. ഏത് പഴയ ഉപകരണവും, ഇസ്തിരിപ്പെട്ടി മുതല്‍ ടെലിവിഷന്‍ വരെ, ഏത് അവസ്ഥയിലുള്ളതായാലും അവര്‍ തിരികെ വാങ്ങി നല്ലൊരു തുക പുതിയതിന്റെ വിലയില്‍ കുറക്കുന്നത്. ഈ പഴയ ഉപകരണങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നുവോ ആവൊ? എന്തായാലും ഇത്തരം പഴയ ഉപകരണങ്ങള്‍ വില്കുന്ന ഒരു സ്ഥാപനവും ഞാന്‍ കണ്ടിട്ടില്ല (എന്റെ അറിവിന്റെ പരിമിതിയും ആകാം). ഒന്നുകില്‍ ചില്ലറ വൃത്തിയാക്കലെല്ലാം ചെയ്തു പുതിയ പായ്ക്കില്‍ നമ്മളെ തേടി വരുന്നുണ്ടാവാം..... അല്ലെങ്കില്‍ ഇ-വേസ്റ്റ് കൂമ്പാരത്തിലേക്ക് നമ്മുടെ ഗംഭീരമായ സംഭാവന ആകും.