Tuesday 24 July 2012

ഡോക്ടര്‍മാരെ സൂക്ഷിക്കുക

കാലത്തെഴുന്നേറ്റപ്പോള്‍ തന്നെ തൊണ്ടയില്‍ മീന്‍മുള്ള് കൊണ്ട പോലെ ഒരു വേദന. സഹധര്‍മ്മിണി 'മുട്ടഭുക്ക്' ആയതുകൊണ്ട് ഇറച്ചിയും മീനും അപൂര്‍വ്വമായേ വാങ്ങാറുള്ളൂ. പോരാത്തതിനു ഭാര്യയും മോനും നാട്ടിലും ആണ്. തലേന്ന് മീന്‍ വാങ്ങീട്ടുമില്ല എവിടെ നിന്നും കഴിച്ചിട്ടുമില്ല.

ആ! എന്തോ! ഒരു ചെറിയ വേദനയല്ലേ. പൊയ്ക്കോളും!! തിങ്കളാഴ്ച രാവിലെ തലവേദനയുണ്ടോന്നൊരു സംശയം, വയറു വേദനിക്കുന്നു എന്ന തോന്നൽ, പുറം വേദനയുണ്ടോന്നൊരു ശങ്ക ഒക്കെ പതിവുള്ളതാണ്.

പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു പ്രാതല്‍ കഴിക്കുമ്പോഴും തൊണ്ട വേദനിക്കുന്നു. ഭക്ഷണം ഇറക്കുവാന്‍ ചെറിയ വിഷമം. വായ്‌ തുറന്നു കണ്ണാടിയില്‍ നോക്കിയപ്പോള്‍ ചെറിയ വീക്കം കാണുന്നുണ്ട്. ചെറുനാവിന്റെ ഇടതും വലതും ഉള്ള മുഴകള്‍ കൂട്ടി മുട്ടുന്നു. ഇതവന്‍ തന്നെ ടോണ്‍സില്‍സ്.

കുട്ടിക്കാലത്ത് പലപ്പോഴും ടോണ്‍സില്‍ വീങ്ങാറുണ്ടായിരുന്നു. ഒരിക്കല്‍ വെള്ളം പോലും ഇറക്കാന്‍ വയ്യാത്ത അത്രയും വലുതായി, ഭയങ്കര വേദനയും. അന്ന് ഒരു ഡോക്ടര്‍ എന്തൊക്കെയോ മരുന്ന് തന്നിട്ട് പറഞ്ഞു:

"ഇത് കഴിച്ചോളൂ, മാറും. പക്ഷെ ഒരു മാസത്തിനുള്ളില്‍ വീണ്ടും വന്നാല്‍ ഓപ്പറേഷന്‍ ചെയ്തു എടുത്തു കളയേണ്ടി വരും."

അന്നത്തെ മരുന്നില്‍ അത് മാറി. പിന്നെയും പല തവണ ഇതിന്റെ ചെറിയ ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കുലുക്കുഴിഞ്ഞാല്‍ അത് പോകാറുമുണ്ട്.

ഉടനെ കുറച്ചു ചൂടുവെള്ളം എടുത്തു ഉപ്പിട്ട് കുലുക്കുഴിഞ്ഞു. കുറച്ച് ആശ്വാസമായി. എങ്കിലും വൈകുന്നേരമായപ്പോഴേക്കും വീണ്ടും വേദന തുടങ്ങി. അങ്ങനെ രണ്ടു ദിവസം കടന്നു പോയി. വേദനക്ക് ഒട്ടും കുറവില്ല കൂടുതലേ ഉള്ളൂ. ചെറുതായി ചുമയും തുടങ്ങി. ഇനിയും സ്വയം ചികിത്സിച്ചാല്‍ ചിലപ്പോള്‍ പണി കിട്ടും. ഉടനെ തന്നെ അടുത്തുള്ള അത്ര മോശമല്ലാത്ത ഒരു ആശുപത്രിയിലെ ENT ഡോക്ടറെ കണ്ടു. അദ്ദേഹം വായിലേക്ക് ടോര്‍ച്ചടിച്ച് പരിശോധന തുടങ്ങി. ഒടുവില്‍ എന്നെ ദയനീയമായി നോക്കി സഹതാപത്തോടെ, സഹാനുഭൂതിയോടെ പറഞ്ഞു:

"ഓപ്പറേഷന്‍ ഉടനെ തന്നെ വേണ്ടി വരും. ഇല്ലെങ്കില്‍ ആപത്താണ്."

ഇല്ലെങ്കില്‍ ഇപ്പൊ മരിക്കും എന്ന് പറയാന്‍ അങ്ങോരെ ആരോ വിലക്കുന്നതു പോലെ തോന്നി. പിന്നെ എന്തോ ആലോചിച്ച് ഡോക്ടര്‍ എഴുന്നേറ്റു പോയി. കുറച്ചു കഴിഞ്ഞു ഒരു പെണ്‍കുട്ടിയേയും കൂട്ടി വന്നു. "എന്റെ മോള്‍ തീവണ്ടികള്‍ കൂട്ടിമുട്ടുന്നത് കണ്ടിട്ടില്ല" എന്ന സൈനുദ്ദീന്‍ ഡയലോഗാണ് മനസ്സില്‍ വന്നത്.

കുട്ടിയുടെ കഴുത്തില്‍ ഒരു സ്ടെത്തും കൈയില്‍ ഒരു ചെറിയ നോട്ട് പാഡും ഉണ്ട്. മുഖത്ത് ചെറിയൊരു ജാള്യതയും കാണാനുണ്ട്. ഡോക്ടറാവാന്‍ പഠിച്ചുകൊണ്ടിരിക്കുന്നവള്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. ഇപ്പോള്‍ എല്ലാ ആശുപത്രികളും മെഡിക്കല്‍ കോളേജ് കൂടെ ആണല്ലോ!!

പിന്നെ ഒരു ചെറിയ പ്രാക്ടിക്കല്‍ ക്ലാസ്സ്‌ ആയിരുന്നു, ഞാന്‍ സ്പെസിമെനും. മുഴുവല്‍ ടെക്നിക്കല്‍ ടേംസ് ആയിരുന്നത് കൊണ്ട് ഒന്നും മനസ്സിലായില്ല. ഓറോഫാറിങ്സ്, നാസോ ഫാറിങ്സ്, ടോണ്‍സിലെക്ടമി അങ്ങനെ എന്തൊക്കെയോ കേട്ടു. ആകെ മനസ്സിലായത് ആന്റിബയോടിക്സ് എന്നും ടങ്ങ് എന്നും മാത്രം. ഒരു ജീവനുള്ള ബോഡിയെ അതും വീങ്ങിയ ടോണ്‍സിലോടു കൂടി പഠിക്കാന്‍ കിട്ടിയതിന്റെ എല്ലാ സന്തോഷവും ആ മുഖത്തുണ്ട്‌. ഡോക്ടറുടെ ലെക്ച്ചറിനിടയില്‍ എന്തൊക്കെയോ കുറിച്ചെടുക്കുന്നും ഉണ്ട്. നാക്ക്‌ അമര്‍ത്തിയും ടോര്‍ച്ചടിച്ചും ലെന്‍സ്‌ വച്ച് നോക്കിയും പല കസര്‍ത്തുക്കളും കുട്ടി ഡോക്ടറും കാട്ടി. താനും ഒരു സംഭവമാണെന്ന് ബോഡിക്ക് തോന്നിക്കോട്ടേ! ഭാവിയിലെ ഇരയല്ലേ!! എന്റെ തൊണ്ട കൊണ്ട് കുട്ടി ഡോക്ടര്‍ക്ക് എന്തെങ്കിലും പുതിയ അറിവ് കിട്ടുകയാണെങ്കില്‍ ആയിക്കോട്ടെ എന്ന് ഞാനും കരുതി. ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ എനിക്കെന്തോ വലിയ കുഴപ്പം വരാനുണ്ടെന്ന മട്ടില്‍ കുട്ടി ഡോക്ടര്‍ എന്നെ ദയനീയമായി ഒന്ന് നോക്കി. അതും കൂടി കണ്ടപ്പോള്‍ എന്റെ ധൈര്യമെല്ലാം ചോര്‍ന്നു പോയി.

അവസാനം ഡോക്ടര്‍ ചോദിച്ചു:

"ഇന്ഷ്യുറന്‍സ് ഉണ്ടല്ലോ ല്ലേ? ലിമിറ്റ് എത്രയാ?"

"ഉണ്ട് സർ. ഒരു ലക്ഷം." ഞാന്‍ പറഞ്ഞു.

ഒരു ലച്ചം!! മുറിവ് കെട്ടാന്‍ പോലും തികയില്ലല്ലോ!! എന്ന മട്ടിലൊരു നോട്ടവും നോക്കി ഡോക്ടര്‍ പറഞ്ഞു.

"ബ്ലഡ്‌ പരിശോധിക്കാന്‍ കൊടുത്തിട്ട് വന്നോളൂ. ഓപ്പറേഷന്‍ തിയേറ്റര്‍ ലഭ്യത നോക്കി തിയ്യതി നിശ്ചയിക്കാം."

ഞാന്‍ കുറിപ്പടിയും വാങ്ങി ഉടന്‍ സ്ഥലം വിട്ടു. ഹും! വല്യ പെരുന്നാള് വന്നിട്ട് ബാപ്പ പള്ളീല്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ!! എങ്കിലും ഒരു ഡോക്ടറേക്കാളും അറിവ് എനിക്കില്ലലോ. ഒരു രണ്ടാം അഭിപ്രായം എടുക്കാം. അതാ നല്ലത്.

നേരെ ഓഫീസില്‍ പോയി കാര്യം അവതരിപ്പിച്ചു. എന്റെ കാര്യം പോക്കാണെന്നും ഇവിടെ എനിക്ക് ആരും ഇല്ലാത്തതുകൊണ്ട് ഓപ്പറേഷന്‍ നാട്ടില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നുമെല്ലാം പറഞ്ഞ് ഒരു വിധം സഹതാപവും ഒരാഴ്ചത്തെ ലീവും സമ്പാദിച്ചു. വേണമെങ്കില്‍ ലാപ്‌ടോപ്‌ കൈയില്‍ എടുക്കാമെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചോളാനും പറഞ്ഞു.

തത്കാലില്‍ ഒരു ടിക്കറ്റെടുത്ത് നാട്ടില്‍ എത്തി. അടുത്തുള്ള ഒരു ENT ഡോക്ടറെ കണ്ടു. വീട്ടില്‍ എല്ലാവരും ഇദ്ദേഹത്തെ തന്നെയാണ് കാണാറ്. ചെന്നൈ ഡോക്ടറുടെ കുറിപ്പടിയും ചെറിയൊരു വിവരണവും കൊടുത്തു. മൂപ്പരും നാക്കമര്‍ത്തല്‍, ടോര്‍ച്ചടിക്കല്‍ മുതലായ കലാപരിപാടികള്‍ നടത്തി. എന്നിട്ട് പറഞ്ഞു:

"ഇത് വളരെ സാധാരണയായി കാണുന്ന വീക്കം ആണ്. എന്തോ ഇന്‍ഫെക്ഷന്‍ ഉണ്ട്. ഒന്ന് രണ്ടു ഗുളികകള്‍ തരാം. മാറിക്കോളും. ഇതുപോലെ വീക്കം മാസത്തില്‍ മൂന്നോ നാലോ തവണ വരികയാണെങ്കില്‍ മാത്രമേ ഓപ്പറേഷനെക്കുറിച്ച് ചിന്തിക്കേണ്ടൂ."

ആ മരുന്നു ഒരാഴ്ച കഴിച്ചപ്പോള്‍ തന്നെ തൊണ്ട വേദന മാറി. ഇതിനായിരുന്നു ആ ചെന്നൈ ഡോക്ടറേമാന്റെ ഓപ്പറേഷന്‍ ഉമ്മാക്കി!! ഈ ടോണ്‍സിൽസും അപ്പെന്റിസും ഇത്തരം ഡോക്ടര്‍മാരുടെ ഇഷ്ടവ്യാധികള്‍ ആണെന്ന് തോന്നുന്നു. അങ്ങോട്ട് എടുത്തു കളഞ്ഞാലും വല്യ പ്രശ്നവുമില്ല ഓപ്പറേഷന്‍ ചാര്‍ജ് ഈടാക്കുകയും ചെയ്യാം.

ഇപ്പോള്‍ വന്ന് വന്ന് ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്നറിയാന്‍ പറ്റാത്ത അവസ്ഥയായി. എല്ലാ ഡോക്ടര്‍മാരും ഇങ്ങനെയാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. പല നല്ല ഡോക്ടര്‍മാരും മാനേജ്മെന്റിന്റെ സമ്മര്‍ദ്ദത്തില്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതാവാം. എന്തൊക്കെ കച്ചവടം നടത്തിയാലും വൈദ്യശാസ്ത്രവും വിദ്യാഭ്യാസവും ഒരിക്കലും ഒരു കച്ചവടം ആകരുത്. വോട്ടു ബാങ്കും സംഘടനാ ബലവും സ്വാധീനവും മാത്രം നോക്കി സ്വകാര്യ സ്കൂളുകളും കോളേജുകളും ആശുപത്രികളും അനുവദിക്കുന്ന അധികാരി, രാഷ്ട്രീയ വര്‍ഗ്ഗത്തില്‍ നിന്നും നമുക്കൊന്നും പ്രതീക്ഷിക്കാനില്ല. ആകെ ചെയ്യാന്‍ പറ്റുന്നത് ഒരു നല്ല ഡോക്ടറെ കുടുംബ ഡോക്ടര്‍ ആയി കണ്ട് അവരുടെ ഉപദേശപ്രകാരം മാത്രം മറ്റു ഡോക്ടര്‍മാരെ കാണുക എന്നത് മാത്രമാണ്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. നിങ്ങളില്‍ ആര്‍ക്കും യോജിക്കാം വിയോജിക്കാം.

അനുബന്ധം: താഹിര്‍ കെ കെ യുടെ ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോഎന്ന പോസ്ടാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്. ആര്‍ക്കെങ്കിലും പ്രേരണാക്കുറ്റം ചുമത്തി തഹിറിനെ ശിക്ഷിക്കണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday 3 July 2012

ബാങ്കിംഗ് ഓഫ് ന്യൂ ജനറേഷന്‍

അങ്ങിനെ ആ പ്രഖ്യാപനവും വന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് അക്കൌണ്ടിന് മിനിമം ബാലന്‍സ് വേണം എന്ന നിര്‍ബന്ധം നിര്‍ബാധം എടുത്തുകളയുന്നു. ഹാവൂ!! ഇനി ഒരു രൂപ നിര്‍ത്തി (അതും വേണോ ആവോ?) ബാക്കി 999 രൂപയ്ക്കു കൂടി അടിച്ചു പൊളിക്കാം. ഒരു ദിവസം നൂറു രൂപ ചെലവാക്കുന്നവന് പത്തു ദിവസം അധികം ജീവിക്കാം. ഹോ!! അവരുടെ ജനസേവന സന്നദ്ധതയെ സമ്മതിക്കണം!!

കണ്ടു കണ്ണ് തള്ളി ഉള്ളതെല്ലാം എടുത്തു തെള്ളിക്കളയല്ലേ!! ഇതെല്ലാം ഫിച്ച് റേറ്റിംഗ് കുറച്ച വിവരം മറച്ചു വക്കാനുള്ള തത്രപാടുകള്‍ ആവാം. എന്തായാലും ഇന്ത്യന്‍ ബാങ്കുകളുടെ റേറ്റിങ്ങ് കുറച്ചപ്പോള്‍ തന്നെ ഫിച്ചിനു പണി കിട്ടി. അവരെ ഇനി ESMA നിരീക്ഷിക്കാന്‍ പോകുകയാണത്രേ!! ഇന്ത്യന്‍ ബാങ്കുകളെ തൊട്ടു കളിച്ചാൽ..........

ഒരു വാതില്‍ അടഞ്ഞാല്‍ ഒന്‍പതു വാതില്‍ തുറക്കും എന്നല്ലേ. ഇനി ഇതില്‍ ഉണ്ടാകുന്ന നഷ്ടം എങ്ങിനെയെല്ലാം നികത്താന്‍ പറ്റും എന്ന് ഗവേഷണം തുടങ്ങിയതായി രഹസ്യ റിപ്പോര്‍ട്ട്‌ കിട്ടിയിട്ടുണ്ട്. ഇവിടെയാണ് ന്യൂജനറേഷന്‍ ബാങ്കുകളുടെ സഹായം മറ്റു ബാങ്കുകള്‍ ഉപയോഗപ്പെടുത്തുന്നത്. അവര്‍ക്കാണെങ്കില്‍ ടാര്‍ഗറ്റ് ഒപ്പിക്കാന്‍ എന്ത് കുരുട്ടുബുദ്ധിയും ഉപയോഗിക്കാം. ആദ്യമെല്ലാം പഴയ ജനറേഷന്‍ ബാങ്കുകള്‍ അടക്കം എല്ലാവരും എതിര്‍ക്കും, കളിയാക്കും, പ്രതിഷേധിക്കും. കുറച്ചു കഴിഞ്ഞാല്‍ നമ്മളതെല്ലാം മറക്കും. നമ്മള്‍ ഇന്ത്യാക്കാരല്ലേ എല്ലാം മറന്നും പൊറുത്തും അല്ലെ നമുക്ക് ശീലം!! അങ്ങിനെ പതുക്കെ ആരും അറിയാതെ തലയില്‍ മുണ്ടിട്ട് പഴയ ജനറേഷന്‍ ബാങ്കുകള്‍ അതെല്ലാം അവരുടെ നിയമാവലിയിലും ചേര്‍ക്കും. ആദ്യമൊന്നും നമ്മള്‍ ഉപഭോക്താക്കള്‍ അറിയില്ല. ഒരു സുപ്രഭാതത്തില്‍ അക്കൗണ്ടില്‍ പണം കുറവ് കാണുമ്പോഴായിരിക്കും അറിയുക. ചോദിച്ചാല്‍ പറയും ഇതെല്ലാം എന്നേ ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഉണ്ടല്ലോ. നിങ്ങളതൊന്നും നോക്കാറില്ലേ?... പിന്നേ!! നമ്മള്‍ക്കൊക്കെ നെറ്റില്‍ അതല്ലേ പണി!!

ഇപ്പോള്‍ ഉള്ള ചാര്‍ജുകള്‍ തന്നെ നല്ല തമാശയാണ്. എന്തെങ്കിലും അപേക്ഷ (ഇലക്ട്രോണിക് ക്ലിയറന്‍സ് സര്‍വീസ് പോലെ) കൊണ്ട് പോയി സീല് വച്ച് വാങ്ങാന്‍ സിഗ്നെചര്‍ വെരിഫികേഷന്‍ ചാര്‍ജ് എന്നൊന്ന് സേവന നികുതിയുള്‍പ്പെടെ ഈടാക്കും. എന്നാല്‍ ലോക്കല്‍ ചെക്ക് ഡിപോസിറ്റ് ചെയ്യാന്‍ ചാര്‍ജൊന്നും ഇല്ല. അപ്പോള്‍ ഇക്കണ്ട ചെക്കൊക്കെ സിഗ്നെചര്‍ വെരിഫികേഷന്‍ ചെയ്യാതെയാണോ പാസ്സാക്കിയിരുന്നത്? ഓര്‍ക്കുമ്പോള്‍ ചെക്ക് ബുക്ക്‌ വാങ്ങാന്‍ തന്നെ പേടി തോന്നുന്നു. ഒരു ലീഫെങ്ങാന്‍ നഷ്ടമായാല്‍ പോയില്ലേ കാര്യം!!

അടുത്ത തമാശയാണ് NEFT, RTGS മണി ട്രാന്‍സ്ഫർ. ഒരു ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് പണം ഓണ്‍ലൈനില്‍ മാറ്റുന്നതിന് ചാര്‍ജ് സേവന നികുതിയുള്‍പ്പെടെ ഈടാക്കും. എന്നാല്‍ ലോക്കല്‍ ചെക്കിനും അറ്റ്‌ പാര്‍ ചെക്കിനും ഇത് വേണ്ട. ചെക്ക് ബുക്ക് അച്ചടിച്ച്‌ വിതരണം ചെയ്യുന്നത് ബാങ്കിന് നഷ്ടമാണ്. ഓണ്‍ലൈന്‍ ആണെങ്കില്‍ ഒന്നും ചെലവാകുന്നും ഇല്ല, ഉണ്ടോ? അങ്ങനെ നോക്കുമ്പോള്‍ ശരിക്കും ചാര്‍ജ് ചെയ്യേണ്ടത് ചെക്കിനല്ലേ. അയ്യയ്യോ!! ഞാനെന്തിനാ ഇതെല്ലാം അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്?

വായ്പകളുടെ പലിശ ഉന്നതങ്ങളില്‍ നില്ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. RBI ക്കാണെങ്കില്‍ അത് കുറക്കാന്‍ ഭയങ്കര മടിയും. അതെങ്ങാന്‍ കുറച്ചാല്‍ വരുന്ന പലിശയിലെ അന്തരം ഉപയോഗിച്ച് ആളുകള്‍ ലാവിഷായി ചെലവാക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എന്താവും? എന്റമ്മോ ഓര്‍ക്കാനേ വയ്യ!! ഇപ്പോള്‍ തന്നെ ആളുകള്‍ ഇല്ലാത്ത കാശു പലിശക്കെടുത്തിട്ടാണ് കാറും വീടും മൊബൈലും പെട്രോളുമൊക്കെ വാങ്ങുന്നത്. അപ്പോള്‍ പലിശ കൂടി കുറച്ചാല്‍ അത്തരം അവശ്യ സാധനങ്ങളുടെ വില കൂടില്ലേ? സാധാരണ ജനങ്ങള്‍ പിന്നെ എങ്ങനെ ജീവിക്കും. അതിനിടെ കഷ്ടപ്പെട്ട് കാലുപിടിച്ചു പറഞ്ഞപ്പോള്‍ ഒരു പരീക്ഷണത്തിന്‌ RBI റേറ്റ് കുറച്ചപ്പോള്‍ പല ബാങ്കുകളും അനങ്ങിയില്ല. മാത്രമല്ല, ഡിപ്പോസിറ്റിന്റെ പലിശ RBI കുറക്കാതെ തന്നെ തന്നിഷ്ടത്തിന് ഒന്നുകൂടി കുറക്കുകയും ചെയ്തു. പണപ്പെരുപ്പം കുറക്കാന്‍ നമ്മുടെ പ്രധാന മന്ത്രിക്കും ധനകാര്യമന്ത്രിക്കുമൊന്നും ഇല്ലാത്ത ശുഷ്കാന്തി RBI ക്കെങ്കിലും ഉണ്ടല്ലോ!! സമാധാനമായി!!

കിട്ടിയ രഹസ്യങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്താന്‍ പറ്റില്ലെങ്കിലും ഒരു ഉദാഹരണം ഇതാ:


കണ്ടിട്ട് മനസ്സിലായില്ലേ? ആ... അത് തന്നെ... ടൈം ടേബിള്‍ ഫീസ്.......... ഇവനാണ് ഒരു പുതിയ അവതാരം - കണ്‍വീനിയന്‍സ് ഫീ. അതായത്, നമ്മള്‍ ബില്ലുകള്‍ അടക്കാന്‍ ക്യു നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അസൗകര്യം ഒഴിവാക്കി തരുന്നതിനു ഒരു ചെറിയ തുക ഈടാക്കുന്നു. അതിപ്പോ വല്യ കാര്യമാണോ? നമ്മള്‍ അടുത്ത വീട്ടിലെ പണിക്കാരനെ ക്യു നില്ക്കാന്‍ അയക്കുമ്പോള്‍ ചായക്കാശിനു പത്തു രൂപ കൊടുക്കാറില്ലേ. ഓണ്‍ലൈനില്‍ അടക്കുമ്പോള്‍ അത് വേണ്ടല്ലോ. അപ്പോള്‍ അങ്ങനെ മിച്ചം വരുന്ന തുക ബാങ്കിന് കൊടുക്കുക. പിന്നെ വല്യ തുകയെല്ലാം അങ്ങനെ പണിക്കാരന്റെ കൈയില്‍ കൊടുത്തു വിടാനൊക്ക്വോ? അപ്പോള്‍ നമ്മള്‍ തന്നെ പോണം. അങ്ങനെ ആകുമ്പോള്‍ ഒഴിവാക്കി തരുന്ന അസൗകര്യത്തിന്റെ അളവ് കൂടും, ആനുപാതികമായി ഫീസും കൂടും. അത്രയേ ഉള്ളൂ. ഇതൊരു തുടക്കം മാത്രം. ഇങ്ങനെ എന്തെല്ലാം ഫീസുകള്‍ ചാര്‍ജുകള്‍ ടാക്സുകള്‍ അണിയറയില്‍ ഒരുങ്ങി ഇറങ്ങി വരുന്നുണ്ടെന്നു ആര്‍ക്കറിയാം?

അടുത്ത് തന്നെ ബാങ്കുകള്‍ ഈടാക്കാന്‍ സാധ്യതയുള്ള ചില ചാര്‍ജുകള്‍ എന്റെ ഭാവനയിൽ:
  1. ബാങ്കില്‍ വന്നു പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും
  2. പുതിയ ചെക്ക് ബുക്ക് അച്ചടിക്കുന്നതിനും അയക്കുന്നതിനും
  3. മറ്റു എഴുത്തുകൾ, സ്റ്റെറ്റ്മെന്റുകള്‍ മുതലായവ അയക്കുന്നതിന്
  4. ATM കാര്‍ഡ്‌ ഉപയോഗിക്കുന്നതിന് (ഇപ്പോള്‍ തന്നെ ചില ബാങ്കുകള്‍ ഇത് ഈടാക്കുന്നുണ്ട്)
  5. ATM കാര്‍ഡ്‌ ഒരു നിശ്ചിത കാലം ഉപയോഗിക്കാതെ വക്കുന്നതിന്
  6. ATM പിന്‍, ഇന്റര്‍നെറ്റ്‌ പിന്‍ എന്നിവ മറന്നാല്‍ മാറ്റുന്നതിന് (ഇതും ഇപ്പോള്‍ ചില ബാങ്കുകള്‍ ഈടാക്കുന്നുണ്ട്)
  7. അക്കൗണ്ടില്‍ ഒരു നിശ്ചിതകാലം പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാത്തതിന്
  8. അഡ്രസ്‌, ഫോണ്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും

പണ്ടൊക്കെ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് അല്പം മയം ഉണ്ടായിരുന്നു. ഇപ്പോള്‍ ന്യൂ ജനറേഷന്‍, ദേശസാല്‍കൃതം, സ്വകാര്യം എന്നീ വിവേചനങ്ങളെല്ലാം പോയി. എല്ലാം പണമിടപാട് സ്ഥാപനം മാത്രം. പണപ്പെരുപ്പം മഹാശ്ചര്യം നമുക്കും കിട്ടണം പണം!!