Wednesday 8 August 2012

ആത്മാര്‍ത്ഥ സുഹൃത്ത്‌

ഒരു കളഞ്ഞു കിട്ടിയ സെക്കന്റ്‌ ക്ലാസ് പ്രീ-ഡിഗ്രി മാര്‍ക്ക്‌ ലിസ്റ്റും വച്ചുകൊണ്ട് ഡിഗ്രി പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. ഇത്രയും കുറഞ്ഞ മാര്‍ക്കുകൊണ്ട് ഒരു ഡിഗ്രി അഡ്മിഷൻ! ഫസ്റ്റ് ക്ലാസ്സുണ്ടായാല്‍ പോലും റെഗുലര്‍ കോളേജില്‍ കയറിക്കൂടല്‍ ഒരു വെല്ലുവിളി ആണ്. പിന്നെയല്ലേ കഷ്ടിച്ച് സെക്കന്റ്‌ ക്ലാസ്! മുന്നില്‍ ഉള്ളത് രണ്ടേ രണ്ട് വഴി: ശ്രീകൃഷ്ണ കോളേജില്‍ ഒരു മാനേജ്‌മന്റ്‌ ക്വോട്ട, അല്ലെങ്കില്‍ ഏതെങ്കിലും പാരലല്‍ കോളേജില്‍ ഇംഗ്ലീഷ് ബിരുദം. രണ്ടുമില്ലെങ്കില്‍ പിന്നെ പ്രീ-ഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല എന്നങ്ങ് സമാധാനിച്ചു കൃഷിപ്പണി തുടങ്ങാം. എന്തായാലും പോത്തുകള്‍ എന്റെ തല്ലു വാങ്ങുന്നതില്‍ നിന്നും പൂര്‍ണമായും രക്ഷപ്പെട്ടു എന്ന് പറയാറായിട്ടില്ല.

ശ്രീകൃഷ്ണ കോളേജില്‍ മാത്രം അതും മാനേജ്‌മന്റ്‌ ക്വാട്ടയില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്തിനും ഏതിനും ആശ്രയമായ അപ്പുമ്മാവന്‍ തന്നെ അതിനും ശരണം. സയന്‍സ് പെറ്റമ്മമാരില്‍ നിന്നും ഒരു പ്രതീക്ഷയും ഇല്ലാത്തതുകൊണ്ട് പ്രഥമ പരിഗണന പെറ്റമ്മയോ, ചിറ്റമ്മയോ, എന്തിന് വളര്‍ത്തമ്മ പോലുമല്ലാത്ത കൊമേഴ്സിന്! രണ്ടാം പരിഗണന ഫിസിക്സിനും മൂന്നാമതായി ഗണിതവും. എതു കിട്ടിയാലും വിജയിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് എനിക്കെല്ലാം ഒരുപോലെ! കിട്ടിയാല്‍ മൂന്ന് വര്‍ഷം കൂടി കോളേജില്‍ പോകാം അത്ര തന്നെ.

ഇനി ഏതാണ്ട് ഒരു മാസമുണ്ട് അഡ്മിഷനെല്ലാം തുടങ്ങാന്‍. അങ്ങനെ ആ സമയം ചിലവിടാന്‍ ഞാന്‍ ഇടുക്കിയിലെ അയ്യപ്പന്‍ കോവിലിലേക്ക് യാത്രയായി, അച്ഛനമ്മമാരുടെ അടുത്തേക്ക്. അവിടെ വച്ച് ഒരു ദിവസം മുരിങ്ങയില പറിക്കുമ്പോഴുണ്ടായ വീഴ്ചയില്‍ എന്റെ ഇടത്തെ കൈ ഒടിഞ്ഞു. അത് പ്ലാസ്ടറെല്ലാം ഇട്ടു വിശ്രമിക്കുമ്പോഴാണ് അച്ഛന് അപ്പുമ്മാവയുടെ ഫോണ്‍. ശ്രീകൃഷ്ണ കോളേജില്‍ ഗണിത ബിരുദത്തിനു മാനേജ്മെന്റ് ക്വാട്ടയില്‍ എനിക്കൊരു അഡ്മിഷന്‍ ശരിയാക്കിയിട്ടുണ്ട്, അടുത്ത ആഴ്ച തന്നെ ചേരണം. ഒന്നരക്കൈയും വച്ച് ഒരുവിധം നാട്ടിലെത്തി.

അങ്ങിനെ ശ്രീകൃഷ്ണ കോളേജില്‍ ചേര്‍ന്നു. അപേക്ഷ ഫോം വാങ്ങാന്‍ വന്നപ്പോള്‍ കണ്ടതിനേക്കാള്‍ സുന്ദരിയായിരിക്കുന്നു കോളേജ്. എങ്ങനെ അല്ലാതിരിക്കും. ഇപ്പോള്‍ ഇത് എന്റെ കോളേജല്ലേ!! ചുവന്ന പൂക്കള്‍ നിറഞ്ഞ വാകമരങ്ങളും കുങ്കുമമരങ്ങളും ലാങ്കി പൂക്കളും എന്നെ സ്വാഗതം ചെയ്തു. പഠന സൗകര്യങ്ങളേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് ഉഴപ്പാനുള്ള വഴികളായിരുന്നു. വിശാലമായ മൈതാനങ്ങളും കെട്ടിടങ്ങള്‍ക്കിടയിലുള്ള സ്ഥലങ്ങളില്‍ പാറക്കൂട്ടങ്ങളും പാവുട്ട മരങ്ങളും നിറഞ്ഞ ആ കാമ്പസ് എനിക്ക് വളരെ ഇഷ്ടമായി. കൂടാതെ മൈതാനത്തില്‍ ഹെലിപ്പാഡ് സൌകര്യവുമുണ്ട്!! ഇടക്ക് ഹെലികോപ്ടറില്‍ വന്നാലും ഇറങ്ങാന്‍ ബുദ്ധിമുട്ടില്ല!! എല്ലാംകൊണ്ടും എന്റെ പരിഗണനകള്‍ക്കൊത്തിണങ്ങിയ അന്തരീക്ഷം.

പൊതുവേ മാനേജ്‌മന്റ്‌ ക്വാട്ടയില്‍ വരുന്ന കുട്ടികളെ ടീച്ചര്‍മാര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അവരില്‍ ഭൂരിഭാഗവും അച്ഛനമ്മമാരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ, അല്ലെങ്കില്‍ അച്ഛനമ്മമാരെ നിര്‍ബന്ധിച്ച്, സ്വാധീനത്തിന്റെ ഒരേയൊരു ബലത്തില്‍ വന്നവരായിരിക്കും. പഠനം എന്നത് അവരുടെയെല്ലാം മുന്‍ഗണനാ പട്ടികയില്‍ അവസാനത്തേതാകും. അതുകൊണ്ട് തന്നെ അവരെ തീരെ ശ്രദ്ധിക്കേണ്ടല്ലോ!! എന്റെ സ്ഥിതിയും മറിച്ചല്ല! പോരാത്തതിനു പ്ലാസ്ടര്‍ ഇട്ട കൈയുമായി ഒരു വില്ലന്‍ ലുക്കോടെയാണ് എന്റെ കലാലയ പ്രവേശം. ചില ടീച്ചര്‍മാരുടെ "ഇവന്‍ ഒരു നടക്കു പോകില്ല" എന്ന നോട്ടം അത് വിളിച്ചു പറയുന്നുണ്ടായിരുന്നു.;

പരിചിതമായ മൂന്ന് മുഖങ്ങള്‍ ഉണ്ടായിരുന്നു പട്ടാമ്പി കോളേജില്‍ നിന്ന്. ഒന്ന് സ്മിത, പട്ടാമ്പിയില്‍ വച്ച് ഒരു സുഹൃത്തിന്റെ 'ഹംസ'മായി വേഷം കെട്ടിയ ഞാനുമായി അത്ര നല്ല രസത്തിലായിരുന്നില്ല. ഞാനിനി വേറെയാരുടെയെങ്കിലും ദൂതുമായി വരുമോ എന്ന ഭയം കൊണ്ടാവണം ഒരാഴ്ചക്കുള്ളില്‍ തന്നെ അവള്‍ വേറെയേതോ കോളേജിലേക്ക് സ്ഥലമാറ്റം വാങ്ങിപ്പോയി. രണ്ട്, ശ്രീജ. മുഖ പരിചയത്തില്‍ കവിഞ്ഞ് ഒരു പിടിയുമില്ല. മൂന്ന്, ജയദാസ്. പട്ടാമ്പിയിലെ പഠിപ്പിസ്ടുകളുടെ ലിസ്റ്റിലെ ഒരു പ്രധാനി. ട്യുഷന്‍ ക്ലാസ്സിലും ഉണ്ടായിരുന്നതുകൊണ്ട് കുറച്ചെങ്കിലും പരിചയം ഉണ്ട്. നന്നായി പഠിക്കുന്ന അവനോടെല്ലാം ഒരു തരം ആരാധനയായിരുന്നു എനിക്ക്.

ക്ലാസ് തുടങ്ങിയിട്ട് ഒരാഴ്ചയായി. രണ്ടും കല്‍പ്പിച്ചു കോളേജില്‍ എത്തിയ എനിക്ക് അതൊന്നും വല്യ പ്രശ്നമേ ആയിരുന്നില്ല. ആദ്യ ദിവസം തന്നെ ഞാന്‍ സ്മിതയോടും ശ്രീജയോടുമെല്ലാം സംസാരിക്കാന്‍ ചെന്നു. ആകെ പരിചയം അവരോടല്ലേ!! പിന്നെ ഓരോരുത്തരെ ആയി പരിചയപ്പെട്ടു. ആരോടും പ്രീ-ഡിഗ്രിയുടെ മാര്‍ക്ക്‌ ചോദിക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ചോദിച്ചാല്‍ അവരെങ്ങാന്‍ എന്റെ മാര്‍ക്ക്‌ ചോദിച്ചാലോ? വന്ന പാടെ പെണ്‍കുട്ടികളോടെല്ലാം പരിചയപ്പെടാന്‍ പോയ എന്നെ സഹപാഠികളും ഒരു നടക്കു പോകില്ലെന്ന് കരുതിക്കാണണം. കാരണം ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഒരു നിശ്ചിത അകലം പാലിച്ചിരുന്നെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്‌. അതുകൊണ്ട് തന്നെ ആ പരിചയപ്പെടലിനു ശേഷം ഒരു പരിചയം പുതുക്കല്‍ പോലും പിന്നെ കുറച്ചു കാലത്തേക്ക് ഉണ്ടായില്ല.

ദിവസവും ക്ലാസെല്ലാം മുറക്ക് നടക്കുന്നു. എന്തൊക്കെയൊ കേള്‍ക്കുന്നു. പരാബോളയും ഹൈപ്പര്‍ബോളയും എലിപ്സുമെല്ലാം തലയ്ക്കു ചുറ്റും കറങ്ങുന്നു. ആരൊക്കെയോ സംശയങ്ങള്‍ ചോദിക്കുന്നു. ടീച്ചര്‍മാര്‍ വിശദീകരിക്കുന്നു. ടീച്ചര്‍മാര്‍ കുട്ടികളോട് ചോദ്യം ചോദിക്കുന്നു, മിടുക്കന്മാരും മിടുക്കികളും എഴുന്നേറ്റു നിന്ന് ഉത്തരം പറയുന്നു. ആകെ ഒരു പുകമയം. ഇതൊന്നും എന്നെ ബാധിക്കുന്നതല്ലലോ എന്ന് കരുതി ഞാനും സമാധാനിച്ചു. ഭാഗ്യം ടീച്ചര്‍മാര്‍ ആരെയും ചൂണ്ടിക്കാട്ടി ചോദ്യമൊന്നും ചോദിക്കുന്നില്ല. വീട്ടുകണക്കുകളും ഇല്ല. അങ്ങനെ ക്ലാസ് അതിന്റെ വഴിക്കും ഞാന്‍ എന്റെ വഴിക്കും പോയിക്കൊണ്ടിരിക്കുമ്പോഴാണ്‌ വഴിമുടക്കിക്കൊണ്ട് ആ ചോദ്യം വന്നത്.

"കംബൈന്‍ഡ് സ്റ്റഡിക്ക് താല്‍പ്പര്യണ്ടോ?" ജയദാസാണ്.

ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി. ഒന്നാമതായി ഈ പരിപാടി എന്താണെന്നു എനിക്കൊരു പിടിയുമില്ല. മാത്രമല്ല ക്ലാസ്സില്‍ പ്രീ-ഡിഗ്രിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവരില്‍ ഒരാളാണ് ചോദിക്കുന്നത്. ചോദ്യം ഏറ്റവും കുറവ് മാര്‍ക്കു നേടിയ പ്രതിഭാധനനോടും.

അപകര്‍ഷതാബോധം കൊണ്ട് ഞാനാകെ ചൂളിപ്പോയി. എങ്ങനെ ആലോചിച്ചിട്ടും ഇല്ല എന്ന ഉത്തരമേ മനസ്സില്‍ വരുന്നുള്ളൂ. അതൊന്നു എങ്ങനെ അവന്റെ മുന്നില്‍ അവതരിപ്പിക്കും എന്നത് അതിലും വലിയൊരു ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കുന്നു. അവന്റെ വീടിന് ഏറ്റവും അടുത്തുള്ളവന്‍, പട്ടാമ്പി കോളേജില്‍ കണ്ട പരിചയം, ഇത് രണ്ടും ഒഴിച്ചാല്‍ അവന്‍ എന്നെ തിരഞ്ഞെടുക്കാന്‍ വേറൊരു കാരണവും ഞാന്‍ കണ്ടില്ല. പഠനത്തിനാണെങ്കില്‍ ഇത് രണ്ടും ഒരു മാനദണ്ഡമേ അല്ല!! എന്റെ വിഷമം അവനു മനസ്സിലായി എന്ന് തോന്നുന്നു. അവന്‍ പറഞ്ഞു:

"ഞാന്‍ പ്രീ-ഡിഗ്രിക്ക് വേറൊരാളായി കംബൈന്‍ഡ് സ്റ്റഡി നടത്തീരുന്നു. നല്ലൊരു ഏര്‍പ്പാടാണ്. ഒരുതരം കൊടുക്കല്‍ വാങ്ങൽ. എനിക്കറിയാത്തത് അവന്‍ പറഞ്ഞേരും അവനറിയാത്തത് ഞാനും പറഞ്ഞോടുക്കും. അങ്ങനെ അങ്ങട് പോകും." അവന്‍ പിന്നെയും എന്തൊക്കെയോ അതിന്റെ ഗുണഗണങ്ങളെ ക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ എങ്ങനെ ഇല്ലെന്നു പറയും എന്ന ധര്‍മ്മസങ്കടത്തിലും.

ഞാന്‍ ആ കൊടുക്കല്‍ വാങ്ങലില്‍ പിടിച്ചു. ഞങ്ങളുടെ രണ്ട് പേരുടെയും അറിവിന്റെ ഗണങ്ങള്‍ എടുത്താല്‍ യൂണിയന്‍ അവന്റെ ഗണവും ഇന്റര്‍സെക്ഷന്‍ എന്റെ ഗണവും ആയിരിക്കും.

"ജയദാസ്, നിനക്കറിയാലോ ഇന്റെ പ്രീ-ഡിഗ്രി മാര്‍ക്ക്. ഈ കൊടുക്കല്‍ വാങ്ങല്‍ നിനക്ക് വെറും കൊടുക്കല്‍ മാത്രാവും. അത് വേണോ?" ഞാന്‍ ചോദിച്ചു.

"അതൊന്നും ഒരു പ്രശ്നല്ല. ഇത് വരെ എത്തീല്യേ, ഒന്നും അറിയാണ്ടിരിക്കില്ലലോ. അറിയണത് നമ്മക്ക് കൈമാറാം." എന്നായി അവൻ.

"ഇന്റെ പഠനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ വല്യൊരു വട്ടപ്പൂജ്യാണ്. പത്താം ക്ലാസ്സിലെ കാര്യങ്ങളേ എനിക്ക് കാര്യയിട്ട് അറിയുള്ളൂ. അതോണ്ട് നീ നന്നായി കഷ്ടപ്പെടും." ഞാന്‍ മുന്നറിയിപ്പ് കൊടുത്തു.

"അതെനിക്ക് വിട്ടു തന്നേക്ക്‌, നീ തയ്യാറാണെങ്കില്‍ വരണ ഞാറാഴ്ച വീട്ടില്‍ വാ." അങ്ങനെ അങ്കം കുറിച്ചു.

ഞായറാഴ്ച അവന്റെ വീട്ടില്‍ പോയി. അവന്റെ അച്ഛന്റെയും അമ്മയുടെയും അച്ചമ്മയുടെയുമെല്ലാം സൗമ്യവും സ്നേഹപൂര്‍ണവുമായ പെരുമാറ്റം കണ്ടപ്പോഴേ മനസ്സിലായി അവനിലും അതിന്റെ വല്യോരംശം ഉണ്ടെന്ന്. ഇല്ലെങ്കില്‍ എന്തിനെന്നെ തന്നെ വിളിക്കണം. ആദ്യത്തെ ക്ലാസ്സുകള്‍ കംബൈന്‍ഡ് സ്റ്റഡി ആയിരുന്നില്ല, എന്റെ യഥാര്‍ത്ഥ പ്രീ-ഡിഗ്രി പഠനം ആയിരുന്നു. അവിടെ വിട്ടുപോയ ഭാഗങ്ങള്‍ അവന്‍ ഭംഗിയായി പൂരിപ്പിച്ചു കൊണ്ടിരുന്നു. ചില കണക്കുകള്‍ മനസ്സില്ലാക്കി തരാന്‍ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും അവന്‍ നിര്‍ദ്ദാരണം ചെയ്തു തന്നു. അങ്ങനെ പതുക്കെ പതുക്കെ ഞാന്‍ ഡിഗ്രി ട്രാക്കില്‍ ഓടാന്‍ തുടങ്ങി. അപകര്‍ഷതാബോധം ആത്മവിശ്വാസത്തിന് വഴിമാറി. ആരാധന സൗഹൃദത്തിനു വഴിമാറി. പിന്നീട് ഞങ്ങളുടെ വീടുകള്‍ മാറി മാറി കംബൈന്‍ഡ് സ്റ്റഡിക്ക് വേദിയായി.
എന്റെ വീട്ടില്‍ പലര്‍ക്കും ഈ പരിപാടി അത്രയ്ക്കങ്ങോട്ട് ദഹിച്ചിരുന്നില്ല. ഇവരെന്താ മുറിയില്‍ അടച്ചിരുന്നു പരിപാടി? പഠനം എന്നും പറഞ്ഞ് കോളേജിലെ പെണ്‍പിള്ളാരുടെ അംഗവര്‍ണനയാണോ? അങ്ങനെയുള്ള ഓരോ സംശയങ്ങള്‍ മുളച്ചു പൊന്തിക്കൊണ്ടിരുന്നു. ജയദാസിന്റെ ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം അതിനെല്ലാം മറുപടിയായി. അവന്‍ വീട്ടിലെ എല്ലാവരെയും കൈയിലെടുത്തു. ചുരുക്കി പറഞ്ഞാല്‍ അവന്‍ എന്റെ വീട്ടിലെ ഒരംഗമായി. ഞാന്‍ അവന്റെ വീട്ടിലെ ഒരംഗവും, വീട്ടിലെ മാത്രമല്ല നാട്ടിലെ തന്നെ.

ഒരു പാട് സാമൂഹ്യ സേവനങ്ങള്‍ നടക്കുന്ന പിലാക്കാട്ടിരി എന്ന ആ നാട് തന്നെ എനിക്കൊരു അത്ഭുതമായിരുന്നു. നാടകവേദി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സാംസ്‌കാരിക നിലയത്തിന്റെ ഭാഗമായി വായന ശാലയും അയല്‍കൂട്ടവും, മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനം, വോളീബോൾ, ബാഡ്മിന്ടന്‍, അങ്ങിനെ നൂറു കൂട്ടം പരിപാടികൾ. ജയദാസ് തന്നെ ജില്ലാതലത്തില്‍ ഷട്ടില്‍ ബാഡ്മിന്ടന്‍ കളിച്ചിട്ടുള്ളയാളാണ്. പിന്നെ അടുത്ത വീടുകളില്‍ നടക്കുന്ന കല്യാണം, മരണം, മുതലായ എല്ലാ ചടങ്ങുകള്‍ക്കും സഹായിയായി ആദ്യാവസാനം ഉണ്ടാകുന്ന യുവാക്കളും മുതിര്‍ന്നവരും കലര്‍ന്ന ഒരു കൂട്ടം ഉത്സാഹികളും. നാടകവേദിയുടെ ഒരു വര്‍ഷത്തെ നാടകോത്സവത്തിന് നടന്‍ മാള അരവിന്ദന്‍ വന്നു സംസാരിച്ചത് ഓര്‍ക്കുന്നു. മാളയുടെ കോമാളി വേഷങ്ങള്‍ മാത്രം കണ്ടിട്ടുള്ള ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് കോരിത്തരിച്ചു പോയി. ഇത്രയും നന്നായി സംസാരിക്കുന്ന ആളാണ് അദ്ദേഹം എന്നത് എനിക്കൊരു പുതിയ അറിവായിരുന്നു.

അങ്ങനെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പഠനത്തിന്റെ നാളുകള്‍ വിജയകരമായി മുന്നോട്ടു പോയി. മോഹനനും ജയേഷും സംഘത്തില്‍ ചേര്‍ന്നു. നാല്‍വരും ചേര്‍ന്ന് എത്ര കഠിനമായ പ്രശ്നങ്ങളെയും നേരിട്ടു. പ്രഗല്‍ഭരായ അധ്യാപകരുടെ പിന്തുണയും കൂടിയായപ്പോള്‍ ഓരോ ഗണിത സമസ്യകളും ഞങ്ങള്‍ നാല്‍വര്‍ സംഘത്തിനു മുന്‍പില്‍ സുല്ലിട്ടു കൊണ്ടിരുന്നു. അങ്ങനെ ഒന്നാം വര്‍ഷം പരീക്ഷയായി. കംബൈന്‍ഡ് സ്റ്റഡിയുടെ ആദ്യത്തെ ബലപരീക്ഷണം. ധീരമായി തന്നെ ഞങ്ങള്‍ പരീക്ഷയെ നേരിട്ടു. ഒടുവില്‍ ഫലം വന്നപ്പോള്‍ എനിക്ക് ജീവിതത്തില്‍ ആദ്യമായി ഒരു വിഷയത്തിന് നൂറു ശതമാനം മാര്‍ക്ക്! അതും കണക്കിന്!! എനിക്കത് വിശ്വസിക്കാന്‍ കുറച്ചധികം സമയമെടുത്തു. ജയദാസിനോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അതിനു പറ്റിയ വാക്കുകളൊന്നും ഒരു ഭാഷയിലും ഇത് വരെ ഉണ്ടായിട്ടില്ല. പിന്നെ മനസ്സില്‍ പഠനത്തിനോടുള്ള ആത്മാര്‍ഥത അതൊന്നു മാത്രമായി. അത് മാത്രമായിരുന്നു അവനോടുള്ള നന്ദി പ്രകടനം.

ഇതേ പഠനം രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും ആവര്‍ത്തിച്ചു. അവസാന വര്‍ഷത്തെ ഫലം വന്നപ്പോള്‍ എനിക്കും മോഹനനും ജയദാസിനേക്കാള്‍ കൂടുതല്‍ മാര്‍ക്ക്. മാത്രമല്ല എനിക്ക് ക്ലാസില്‍ രണ്ടാം സ്ഥാനവും മോഹനന് നാലാം സ്ഥാനവും. ആരോ ഇതിനെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ അവന്റെ മറുപടി ഇതായിരുന്നു:

"ആര് പറഞ്ഞു എനിക്ക് മാര്‍ക്ക് കുറഞ്ഞെന്ന്. എനിക്ക് പ്രീ-ഡിഗ്രിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ തന്നെയാണ് ഡിഗ്രിക്ക് കിട്ടിയത്. ഞാന്‍ പ്രീ-ഡിഗ്രിക്ക് പഠിച്ച അതേപോലെ പഠിച്ചു, അവര്‍ അതിനെക്കാള്‍ കൂടുതല്‍ നന്നായി പഠിച്ചു അതുകൊണ്ട് കൂടുതല്‍ മാര്‍ക്കും കിട്ടി. അതിലെന്താ ഇത്ര പുതുമ?"

ഇത്തരം ഒരു മറുപടി ഇത്രയും ലാഘവത്തോടെ പറയാന്‍ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന് മാത്രമേ സാധിക്കൂ. അതിനു ശേഷം പലയിടങ്ങളിലും സൗഹൃദദിനത്തിനോടനുബന്ധിച്ചു ഒരു സുഹൃത്തിനെക്കുറിച്ച് പറയാന്‍ പറഞ്ഞാല്‍ എനിക്ക് രണ്ടാമതാലോചിക്കേണ്ടി വരാറില്ല. അന്ന് അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ! അവനെന്നോട് അത് ചോദിച്ചില്ലായിരുന്നെങ്കിൽ! അറിയില്ല, ഞാന്‍ എന്താകുമായിരുന്നെന്ന്. പഠിക്കുന്ന കാലത്തു തന്നെ അധ്യാപക ജോലി ആഗ്രഹിച്ചിരുന്ന ജയദാസ് ഇപ്പോള്‍ വാണിയംകുളം TRKHSS-ല്‍ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്നു. അത് അവിടെ പഠിക്കാനെത്തുന്ന കുട്ടികളുടെ സുകൃതം എന്ന് എനിക്ക് നിസ്സംശയം പറയാം.

41 comments:

  1. സൌഹൃതദിനത്തിനു പബ്ലിഷ് ചെയ്യണം എന്ന് കരുതിയ കുറിപ്പാണിത്. മറ്റൊരു പോസ്റ്റിന്റെ പിന്നാലെ പോയത് കൊണ്ട് മൂന്നു ദിവസം വൈകിപ്പോയി.

    ReplyDelete
  2. "ഞാന്‍ ആ കൊടുക്കല്‍ വാങ്ങലില്‍ പിടിച്ചു. ഞങ്ങളുടെ രണ്ട് പേരുടെയും അറിവിന്റെ ഗണങ്ങള്‍ എടുത്താല്‍ യൂണിയന്‍ അവന്റെ ഗണവും ഇന്റര്‍സെക്ഷന്‍ എന്റെ ഗണവും ആയിരിക്കും." ഈ ഗണിതശാസ്ത്ര ഉപമ നന്നായി ബോധിച്ചു.മനോഹരമായി അവതരിപ്പിച്ചു. ശരിക്കും നിങ്ങളുടെ സൌഹൃദം ഞാന്‍ കണ്മുന്നില്‍ കണ്ടു. സൌഹൃദങ്ങള്‍ അങ്ങനെ ആണ്. നമ്മെ മൂടോടെ മാറ്റി കളയും. നല്ല സൗഹൃദം ഒരു സുകൃതം ആണ്. സ്നേഹത്തോടെ തെമ്മാടി....

    ReplyDelete
  3. ജീവിതത്തില്‍ നല്ലൊരു സുഹൃതുണ്ടാകുക....അതിനേക്കാള്‍ വലുതായി ഒരു ഭാഗ്യമുണ്ടോ?അത്തരത്തില്‍ ഒരു സുഹൃത്തിനെ ലഭിച്ചത് ജീവിത്തിന്റെ പ്രധാന പാതയില്‍ തന്നെയായത് താങ്ങളുടെ ഭാഗ്യം...ജീവിതവാസനം വരെ സ്നേഹപൂര്നമായി പൂത്തുലയട്ടെ നിങ്ങളുടെ സൌഹൃതം....കുറിപ്പ് നന്നായി...ആശംസകളോടെ.....അനാമിക...

    ReplyDelete
  4. വിഘ്നേഷിനും അനാമികക്കും നന്ദി...:-)

    ReplyDelete
  5. A Nice Read!

    ഇനിയുമെഴുതുക

    ReplyDelete
  6. സുഹൃത്തെ നല്ല അനുഭവ കുറിപ്പ് ,വളെരെ ഇഷ്ടമായി ആശംസകള്‍

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. എന്റെ വീട്ടില്‍ പലര്‍ക്കും ഈ പരിപാടി അത്രയ്ക്കങ്ങോട്ട് ദഹിച്ചിരുന്നില്ല. ഇവരെന്താ മുറിയില്‍ അടച്ചിരുന്നു പരിപാടി? പഠനം എന്നും പറഞ്ഞ് കോളേജിലെ പെണ്‍പിള്ളാരുടെ അംഗവര്‍ണനയാണോ? അങ്ങനെയുള്ള ഓരോ സംശയങ്ങള്‍ മുളച്ചു പൊന്തിക്കൊണ്ടിരുന്നു.

    എവിടെയോ തട്ടി. നന്നായിരിക്കുന്നു.

    ReplyDelete
  9. ബാലെ ഭേഷ്,ഇഷ്ടായി ഓര്‍മ്മ കുറിപ്പ് ............ആശംസകള്‍ .വീണ്ടും വരാം

    ReplyDelete
  10. തീര്‍ച്ചയായും ജീവിതത്തില്‍ ഇതുപോലെ നല്ല സുഹൃത്തുക്കളുമായും, നമുക്ക്‌ മാര്‍ക്ക്‌ കുറയാന്‍ വേണ്ടി ഉത്തരങ്ങള്‍ തെറ്റിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തുക്കളുമായും (സുഹൃത്ത്‌ എന്ന് വിളിക്കാമോ എന്നറിയില്ല) ഇടപഴകേണ്ടി വന്നിട്ടുണ്ട്.

    പക്ഷെ ഈ കംബൈണ്ട് സ്റ്റഡി പരിപാടി എനിക്ക് ഒട്ടും ചേരില്ല.
    സ്റ്റഡി ലീവ് ആകുമ്പോഴേക്കും സിലബസ്സില്‍ ഉള്ള എല്ലാ നോട്ടും ഒക്കെ റെഡി ആക്കി വെക്കും. എന്നിട്ട് സ്റ്റഡി ലീവിന് ആണ് ശരിക്കും ആറാട്ട്‌ നടത്താറ്. അപ്പോള്‍ സമയവും ഒന്നും നോക്കില്ല.... വേറെ ഒരു സ്വഭാവവും ഉണ്ടായിരുന്നു.... സ്റ്റഡി ലീവ് തുടങ്ങിയാല്‍ പിന്നെ താടി ഒന്നും വടിക്കില്ല. അങ്ങിനെ എക്സമിന് പോകുമ്പോള്‍ ഒരു ബുദ്ധി ജീവി ലൂക്ക് ഒക്കെ വരും. റിട്ടന്‍ എക്സാം കഴിയുന്ന വരെ ആ കോലം... പിന്നെ വൈവക്കും പ്രാക്റ്റിക്കലിനും പോകുമ്പോള്‍ കുട്ടപ്പനായി പോകാന്‍ നോക്കും....:)


    ഒരു പരീക്ഷാ കഥ ഇവിടെ ക്ലിക്കി വായിക്കാം..:)

    ReplyDelete
  11. ഇത് വളരെ ഇഷ്ടപ്പെട്ടു
    ഈ ഓര്‍മ്മക്കുറിപ്പുകള്‍

    “ഒത്തുപിടിച്ചാല്‍ മലയും പോരും”

    ReplyDelete
  12. സുമേഷ്, കുമ്മാട്ടി, അലിമജാഫ്, നാച്ചി, അബ്സാറിക്ക, അജിത്തെട്ടന്‍, എല്ലാവര്‍ക്കും നന്ദി.
    അബ്സാറിക്ക: താടിയും മീശയും അന്നത്തെ കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ട് താടി എത്രത്തോളം പരീക്ഷയെ സഹായിക്കും എന്ന് അറിഞ്ഞുകൂടാ!! ഹ ഹ ഹ.
    എല്ലാ ബ്ലോഗിലും അജിത്തേട്ടന്റെ കമന്റ് കാണാറുണ്ട്. എന്തേ എന്റെ ബ്ലോഗില്‍ വരാന്‍ വൈകുന്നത് എന്ന് കരുതി വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ഒന്നല്ല, നാല് പോസ്റ്റുകളില്‍ അജിത്തേട്ടന്റെ കമന്റുകള്‍. വളരെ സന്തോഷമായി ട്ടോ.

    ReplyDelete
  13. ഹായ് അരുണ്‍,
    നല്ല കൂട്ടുകാര്‍ ജീവിതത്തില്‍ ഒരു ഭാഗ്യം തന്നെ. മനസില്‍ സ്പര്‍ശിക്കും വിധം എഴുതി.പിന്നൊരു രസകരമായ കാര്യം ഞാനും
    അരുണിനെപ്പോലെ ഗണിതശാസ്ത്രത്തില്‍ ബിരുദമെടുത്തിട്ട് ഹിന്ദി സെക്കന്റ് ലാംഗ്വേജ് എട്ത്തിരുന്നു മാര്‍ക്കു കൂടുതല്‍ കിട്ടാനായിട്ടേ....
    അതിന്റെ സങ്കടം തീര്‍ക്കാനായി ഇപ്പോള്‍ മലയാളം ബി.എ ക്ക് പഠിക്കുന്നുണ്ട്. ഒന്നാം വര്‍ഷപരീക്ഷ കഴിഞ്ഞു. വീണ്ടും വരാം സസ്നേഹം അജിത

    ReplyDelete
    Replies
    1. നന്ദി അജിത. അപ്പോള്‍ നമ്മള്‍ സഹയാത്രികര്‍ കൂടിയാണല്ലേ!! ബി.എ മലയാളത്തിന്റെ ഗുണം താങ്കളുടെ പോസ്റ്റുകളില്‍ കാണുന്നുണ്ട്.

      Delete
  14. ഇഷ്ടായി അരുണേ ഈ ഓര്‍മ്മക്കുറിപ്പുകള്‍ ....!
    അഭിപ്രായങ്ങള്‍ പങ്കു വക്കാന്‍ ഒരു നല്ല സുഹൃത്ത് ഉള്ളത് നല്ലതാണ്..എനിക്കും ഉണ്ട് നല്ല ഒരു സുഹൃത്ത്‌ ...നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു സുഹൃത്ത് ...!!

    ReplyDelete
    Replies
    1. നന്ദി കൊച്ചുമോള്‍. എന്നെന്നും നിലനില്‍ക്കട്ടെ താങ്കളുടെ സൗഹൃതം..

      Delete
  15. പ്രിയപ്പെട്ട അരുണ്‍,

    സൌഹൃദ ദിനത്തില്‍ ജീവിതത്തിന്റെ ട്രാക്ക് ശരിയാക്കിയ സുഹൃത്തിനു ഇതില്‍ നല്ലൊരു സമ്മാനം കൊടുക്കാനില്ല.

    ഇനിയുള്ള ജീവിതത്തില്‍, മറ്റാര്‍ക്കെങ്കിലും സൌഹൃദത്തിന്റെ ഒരു പൂമരമായി മാറുക.

    എന്റെ രണ്ടു ഏട്ടന്മാരും പഠിച്ചത് ശ്രീകൃഷ്ണ കോളേജില്‍ ആണ്,കേട്ടോ! മനോഹരമായി ആ ക്യാമ്പസ്‌ വിവരിച്ചത് വായിച്ചു കൌതുകം തോന്നി.

    ഒരു പ്രചോദനമാകുന്ന വ്യക്തിയെ ആര്‍ക്കാണ് ഇഷ്ടമാകാത്തത് ? :)

    അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. നന്ദി അനു. ഏട്ടന്മാരോട് അന്വേഷണം പറയുക. ഞങ്ങള്‍ 1992-95 -ല്‍, B.Sc Maths നാണ് അവിടെ ഉണ്ടായിരുന്നത്.

      Delete
  16. നന്നായി അവതരിപ്പിച്ചു. നല്ല സൗഹൃദം അമൂല്യമാണ്‌, സുകൃതമാണ്‌.

    ReplyDelete
    Replies
    1. വിജയേട്ടാ,(അങ്ങനെ വിളിക്കാലോ ല്ലേ)നല്ല വാക്കുകള്‍ക്ക് നന്ദി..

      Delete
  17. ഒരു പുതിയ കഥബ്ലോഗ് തുടങ്ങി...ക്ഷണിക്കുന്നു

    ReplyDelete
    Replies
    1. കഥ നന്നായിട്ടുണ്ട് കേട്ടോ. ഇനിയും എഴുതണം. വീണ്ടും വരിക.

      Delete
  18. സൗഹൃദം ഏറ്റവും വലിയ നിധിയാണ്.. എന്നും ഞാന്‍ അത് വിശ്വസിക്കുന്നു.. എന്റെ അയല്‍ നാട്ടുകാരനാണല്ലോ അരുണ്‍ ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി നിസാരന്‍. താങ്കള്‍ അയല്‍ നാട്ടുകാരനല്ല, ഒരു പരിധി വരെ നാട്ടുകാരന്‍ തന്നെയാണ്. ഇപ്പോഴാണ്‌ താങ്കളുടെ നാട് പെരുമ്പടപ്പ്‌ ആണെന്ന്, ഫെയ്സ് ബുക്കില്‍ തിരഞ്ഞപ്പോള്‍, മനസ്സിലായത്. എന്റെ അച്ഛന്റെ നാട് എരമംഗലം അടുത്ത് കോടത്തൂര്‍ എന്ന ഗ്രാമമാണ്. അവിടന്ന് കുട്ടിക്കാലത്ത് തന്നെ എല്ലാം വിറ്റു പെറുക്കി പോന്നത് കൊണ്ട് ആ വഴിക്ക് വന്നിട്ടെല്ലാം കാലം കുറെയായി. വീണ്ടും കാണാം.

      Delete
  19. അഭിപ്രായങ്ങളും ആശയങ്ങളും സാധാരണമായി ഉള്‍ക്കൊള്ളുന്നത്
    ആപെക്ഷികമായിട്ടാണ് - വേറൊരാളുടെ അനുഭവങ്ങളെ താരതമ്യം
    ചെയ്തു ഗ്രഹിക്കുന്ന പ്രവണത - ഒരു കാര്യം തന്നെ രണ്ടു രീതിയില്‍ പറയാം
    ഗ്രഹിക്കാം - പകുതി വാതില്‍ അടഞ്ഞു കിടക്കുന്നു - പകുതി വാതില്‍ തുറന്നു കിടക്കുന്നു
    എന്ന് പറയുന്നത് പോലെ - ആത്മാര്‍ഥ സുഹൃത്തിനെ മുന്‍ വിധികള്‍ കൂടാതുള്ള
    നല്ല അഭിപ്രായം പറയാന്‍ പറ്റൂ
    ഇനിയും കാണാം

    ReplyDelete
    Replies
    1. പൂര്‍ണമായും യോജിക്കുന്നു. വിലയേറിയ ഈ അഭിപ്രായത്തിനു നന്ദി.

      Delete
  20. എനിക്കുണ്ട് ഇങ്ങിനെ ഒരു സുഹ്രുത്ത്, ജീവിതത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ച പല ഖട്ടങ്ങളിലും കൈപിടിച്ച് നടത്തിയിട്ടുള്ള എന്‍റെ പ്രിയ സുഹൃത്ത്. അവന്‍ ഇല്ലയിരുന്നെകില്‍ ഞാന്‍ ഒന്നും ആവില്ലായിരുന്നു.
    ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഇങ്ങിനെ ഒരു സുഹൃത്ത് ഉണ്ടായിരിക്കുക എന്നത്. ഒരുപാടു ഓര്‍മ്മകള്‍ മനസിലെത്തി ഇത് വായിച്ചപ്പോള്‍ നന്ദി വളരെ നന്ദി.

    ReplyDelete
    Replies
    1. നന്ദി ശ്രീജിത്ത്. അത്തരം സൌഹൃദങ്ങള്‍ കൈവിടാതെ സൂക്ഷിക്കൂ..

      Delete
  21. സൌഹൃദം എന്നും എവിടെയും വിലപ്പെട്ടത്‌ തന്നെയാണ്.. ഭാവുകങ്ങള്‍..
    എന്റെ ബ്ലോഗ്ഗിലെക്കും സ്വാഗതം..
    http://www.kannurpassenger.blogspot.in/2012/07/blog-post.html

    ReplyDelete
    Replies
    1. നന്ദി ഫിറോസ്‌. ഞാന്‍ ആ വഴി വന്നിരുന്നു IRCTC ക്ക് നന്ദി പറയാന്‍.

      Delete
  22. ആഹാ.. നമ്മടെ തട്ടകത്തില്‍ വന്നാരുന്നു കളികള്‍ ല്ലേ..?
    ഈ കുറിപ്പോണ്ട് എനിക്കുണ്ടായ ഗുണം...
    പിലാക്കാട്ടിരി പൂമ്പാറ്റയേയും, ആ പഴയ നാടക മത്സരങ്ങളും ഒക്കെ ഓര്‍ക്കാന്‍ പറ്റി...
    നല്ല സൌഹൃദങ്ങള്‍ അത് ദൈവത്തിന്‍റെ അനുഗ്രഹാമാണ് നാട്ടാരാ....
    പിന്നെ ജയദാസ് അങ്ങിനെ ആയതില്‍ എനിക്കൊരു അത്ഭുതോം ഇല്ല..
    ഞങ്ങളാ ഭാഗത്തുള്ളോരൊക്കെ ഇങ്ങിനെയാ..:)

    നല്ല കുറിപ്പ് ട്ടാ....

    ReplyDelete
    Replies
    1. എങ്കില്‍ സമീരന് ഒരു പക്ഷെ ജയദാസിനേയും അറിയാമായിരിക്കും.

      Delete
  23. വീണുകിട്ടിയ ഒരു സൗഹൃദം ആത്മബന്ധമായ്‌ വളര്‍ന്ന്‍ ജീവിതം തന്നെ മാറ്റിമറിച്ചതു വിവരിച്ച ഈ അനുഭവക്കുറിപ്പ് ഇഷ്ടമായി.

    എടുത്തുപറയേണ്ട സംഗതി ഈ ബ്ലോഗിന്റെ ലാളിത്യവും അക്ഷരതെറ്റുകളെ പടിക്കു പുറത്തുനിര്‍ത്തിയുള്ള സുന്ദരന്‍ എഴുത്തുമാണ്. ഇനിയും ഒരുപാട്‌ രചനകള്‍ ഇവിടെ വിരിയട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
    Replies
    1. പ്രചോദനം നല്‍കുന്ന വാക്കുകള്‍.. നന്ദി ജോസെലെറ്റ്..

      Delete
  24. ഇത്രേം നല്ല സുഹൃത്ത് ഒരു അനുഗ്രഹം തന്നെയാണ്. ഭാഗ്യവാൻ! അദ്ദേഹത്തിന് കൊടുത്ത ഈ സമ്മാനവും നന്നായി

    ReplyDelete
  25. കൊള്ളാല്ലോ വീഡിയോണ്‍.
    മുങ്ങിത്തപ്പി രണ്ടു അക്ഷരത്തെറ്റുകള്‍ കണ്ടു പിടിച്ചു. ഹും. ഞാനാരാ മോന്‍ !!
    "അദ്ധേഹത്തിന്റെ, സൌഹൃതദിന..." അല്ല, ഇനിയിപ്പോ ശരിക്കും ശരിയാണോ?
    ഇഷ്ടമായി മാഷേ, നല്ല ഒഴുക്കുള്ള ഈ എഴുത്ത്.

    ReplyDelete
  26. ചീരാമുളകിനു നന്ദി. ഉബൈദ്, അവ തെറ്റുകള്‍ തന്നെയാണ്. തിരുത്തിയിട്ടുണ്ട്. വീണ്ടും വരിക.

    ReplyDelete
  27. നന്നായിട്ടുണ്ട്, അരുണ്‍...വളരെ ഇഷ്ടായി...കേട്ടോ?

    ReplyDelete
  28. നന്നായി എഴുതി.. സൗഹൃദങ്ങൾ നീണാൽ വാഴട്ടെ

    ReplyDelete
  29. എനിക്ക് കൊടുക്കാനും വാങ്ങാനും ഇങ്ങിനെയൊരു സൗഹൃദക്കൂട്ട് ഇല്ലാതെ പോയല്ലോ.......

    ReplyDelete
    Replies
    1. നന്ദി പ്രദീപ്‌ മാഷെ, ഈ വഴിക്ക് വന്നതിന്.

      Delete

പാപം ചെയ്തവര്‍ക്കും കല്ലെറിയാം.....